Saturday, August 20, 2011
ജനി മൃതികള്....
പക്ഷെ, ബാലന് മാഷ് , ഞങ്ങളിന്നന്യര് മാത്രം.
ശീതീകരിച്ച മുറിയില് നിങ്ങള് കിടക്കുന്നു,
പുറത്തു വരാന്തയില് പേപ്പറില് ഞങ്ങളും.
പതിനൊന്നു മണിക്ക് അകത്തേക്ക് പോയൊരാള്
പുറത്ത് വന്നു രണ്ടു മണിക്കൂറിനുള്ളില്.!
പത്തു ദിവസമായി നിങ്ങള് കിടക്കുന്നു
വരുന്നില്ലേ?, ഞങ്ങള് കുറച്ചു പേര് കാത്തിരിക്കുന്നു.
ആയിരം രൂപ നിന് ചികിത്സ ചെലവിനായ്
ശമ്പളത്തില് നിന്നു പിരിച്ചിടുമ്പോള്
ചോദിച്ചിടുന്നു സഹപ്രവര്ത്തകര് ചിലര്
ഇതു കൊണ്ട് തീരുമോ? ഇനിയെത്ര വേണം?
രണ്ടു മണിക്കൂര് മുമ്പ് വീല് ചെയറില് ഇരുന്ന്
കൈ വീശി ചിരി തൂകി പോയോരാളെ
സ്ട്രെച്ചറില് തള്ളുമ്പോള് മോഴിഞ്ഞൊരു കാക്കിധാരി
"ഞങ്ങള് പ്രതീക്ഷിച്ചത് നിങ്ങടെ ബാലനെ.."
പിറ്റേന്ന് രാവിലെ വാതില് തുറന്നിട്ട്
കാവല്ക്കാര് ചൊല്ലി, "വേണ്ടവര് കണ്ടോളൂ"
പോയവര് കണ്ണീരും കുനിഞ്ഞ ശിരസുമായി
തിരികെ വരുന്നത് നോക്കി ഞാന് നിന്നു.
തെല്ലു വടക്കോട്ട് മാറി നിന്നിട്ട് ഞാന്
എല്ലാം മറന്നൊന്നു പൊട്ടിക്കരയവേ..
കേള്ക്കുന്നു പൊട്ടിച്ചിരിയും ബഹളവും
കേവലം ഒരു നൂറു വാരയ്ക്കും അപ്പുറം.
പ്രായമായോരുമ്മ, നീട്ടിയ ലഡ്ഡുവുമായി
"ഞാനിന്നു മൂത്തമ്മയായി", വാങ്ങാതെ വയ്യ.
വിറക്കുന്നു ആ ലഡ്ഡു എന്റെ കൈ വെള്ളയില്
കഴിക്കട്ടെ? ബാലന് മാഷ് , നന്നായി വിശക്കുന്നു....
മഴയും പിന്നെ പ്രണയവും...
ഉപമിക്കാറുള്ളത് .
അതോ, തിരിച്ച് പ്രണയത്തെ
മഴയോടോ?
സമാനതകള് ഇല്ലാത്ത
ഇവയെ തമ്മില്
ഒന്നിനോടൊന്നു സാമ്യം ചൊല്ലാന്
കാരണം എന്തെന്നറിഞ്ഞില്ല ഞാന്..
മഴ, മണ്ണിനും മനസ്സിനും
കുളിരായി തീരുമ്പോള്
പ്രണയം മനസ്സിനെ
പൊള്ളിക്കുന്നു..
ഋതു ഭേദങ്ങളില്
മഴ വീണ്ടും വന്നണയുന്നു.
പ്രണയം പണ്ടെന്നോ
ഒരിക്കല് വന്നു പോയി ..
പഞ്ച ഭൂതങ്ങളില്
ജലം ആണ് മഴയെങ്കില്
എല്ലാം വെന്തുരുക്കുന്ന
അഗ്നിയാണ് പ്രണയം.
വിണ്ണിലും കണ്ണിലും നിന്നുതിരും
നീര്കണം ആണോ കേവല സാമ്യത?
താലി ചരടിനാല് രണ്ടാത്മക്കളെ പോലെ
ബന്ധിച്ചിടണോ ഇവയെ എന്നും?
മഴ മഴയായി
പെയ്തിറങ്ങട്ടെ..
പ്രണയം എന്നും
അതായി തന്നെ ഇരിക്കട്ടെ.
പ്രണയത്തിന്റെ നാനാര്ഥങ്ങള്...
പങ്കു വയ്ക്കുന്നതാണ് പ്രണയം
എന്ന് മനസിലാക്കിച്ചത്
ഒന്നാം ക്ലാസ്സില് വച്ച് സൈനബ. . .
ഇളം ചൂടുള്ള മുലപാല് ആണ്
പ്രണയം എന്ന്
അമ്മ പഠിപ്പിച്ചിരുന്നു
അതിനും മുന്പേ...
ചുട്ടു പൊള്ളുന്ന വികാരങ്ങള്ക്കിടയില്
പങ്കുവയ്ക്കുന്ന നിശ്വാസമാണ്
പ്രണയം എന്നറിയിച്ചത്
കലാലയ കാലത്തെ കാമിനി....
പ്രാരബ്ധങ്ങള്ക്കിടയില് വല്ലപ്പോഴും
മാറില് തലചായ്ച്
പങ്കിടുന്ന നെടുവീര്പ്പുകള് ആണ്
പ്രണയം എന്ന് പ്രിയതമ....
പ്രതിബന്ധങ്ങള്ക്കിടയില് ഒരിക്കലും
തമ്മില് കാണില്ല എന്നറിഞ്ഞിട്ടും
സാന്ത്വനത്തിന് ഒരാളുണ്ട് എന്നവിശ്വാസം
ആണ് പ്രണയം എന്ന് നീയും ...
പ്രണയത്തിന്റെ അര്ത്ഥവും പിന്നെ,
നാനാര്ത്ഥവും തേടി
ഇന്നും ഞാന് അലയുന്നു..
എന്നും ഞാന് കാമുകന് .
Saturday, May 14, 2011
Monday, April 4, 2011
എന്‍ പ്രണയം.
നീയൊളിച്ചിരിക്കുവതിനിയെത്ര നാള്‍?
ശലഭമായി പറന്നെന്നിലണയാന്‍
തുടിക്കുന്ന നെഞ്ചം ഒന്നില്ലേ?
കരിമ്പളത്തിന്റെ ഊഷ്മളതയില്‍
സ്വച്ഛമായി നീ ഉറങ്ങിടുമ്പോള്‍
നിന്‍ മിഴിരണ്ടും പിടക്കുവതെന്തേ?
ആരെ നീ സ്വപ്നത്തില്‍ കാണ്‍വൂ?
എത്ര നാള്‍ നീയി തപം ചെയ്തിരിക്കും?
നര വന്ന്.. ജര വന്ന്..പേരക്കിടാക്കളായി
ഒടുവിലൊരുപിടി ചാരമായ് പിന്നെ നമ്മള്‍
ഓര്‍മ്മകള്‍ മാത്രം ആകും വരേക്കോ?
ദ്വാപരയുഗത്തിലെ രാധയായ് തീരാതെ
വരുമൊരു ജന്മത്തില്‍ സാഫല്യം തേടാതെ
വരിക നീ സഖി.. ഇതുവരെ പാടിട്ടും
ബാക്കിയുള്ളതാണെന്‍ പ്രണയം.
എന്റെ മുഖം.
ഏറെ പഴി പറഞ്ഞതെന്റെ ഭാര്യ.
പഴയൊരു ഷര്‍ട്ടും തോളത്തെ സഞ്ചിയും
കണ്ടിട്ടവള്‍ക്കൊട്ടും പിടിച്ചില്ലത്രേ..
കൂട്ടുകാര്‍ ചൊന്നതാണേറെ രസകരം
എന്‍ മുഖമൊട്ടും സുന്ദരമായിട്ടില്ല.
ജാഡ കാണിച്ചുള്ള നില്‍പ്പാണ് എന്റേത്..
അതുകൊണ്ടവര്‍ക്കും ഇഷ്ടം ആയിട്ടില്ലപോലും!
കണ്ണാടികള്‍ പോലും കള്ളം പറയുമ്പോള്‍
എന്നെ ഞാനെങ്ങനെ നിങ്ങളിലെത്തിക്കും?
ഒരുവേള ചിന്തിച്ചു സൂപര്‍സ്റ്റാര്‍ ഒന്നിന്റെ
ഫോട്ടോ എടുത്തങ്ങു കാച്ചിയാലോ?
വേണ്ടെന്നു വച്ചു, അത് ഞാനാവില്ല.
പകരം ഞാനൊരു സീനറി ചേര്‍ത്തു.
ആരോ പകര്‍ത്തിയ സുന്ദര ചിത്രം
കടലും സൂര്യനും, പിന്നെ ഇരുണ്ടൊരു മുഖവും.
തല്ക്കാലം ഞാനതെന്റെ പകരമായി വയ്ക്കുന്നു.
യോജിച്ച മറ്റൊന്ന് കിട്ടും വരേയ്ക്കും.
പാഥേയം .
അല്ലെങ്കില് പുറപ്പെടാന്‍ ഒരുങ്ങുന്നവര്‍ക്ക്..
പോകാതിരിക്കാന്‍ നിനക്കാവില്ലെന്നറിയാം
തടയാന്‍ ഞാനും അശക്തന്‍.
ഇത് ഇലവാട്ടി പൊതിഞ്ഞെടുത്ത
ഇത്തിരി ചോറും കൂടെ, മുളകുടച്ച ചമ്മന്തിയും.
കറികള്‍ ഏറെയില്ല, നളനല്ല ഞാന്‍
ഒരിക്കലും നല്ല വിളമ്പുകാരനും ആയിരുന്നില്ല.
വഴിയേറെ താണ്ടെണ്ടിവരില്ലേ?
കേടുവരില്ല, ഇതിലെന്‍ പ്രത്യേക കൂട്ടുണ്ട്.
ഉപ്പു ചേര്‍ത്തിട്ടതിലൊട്ടും, രുചിക്കുന്നതോ
പൊതിയുമ്പോള്‍ പോടിഞ്ഞോരെന്‍ കണ്ണീര്‍.
നന്നായ് വിശക്കുമ്പോഴി പൊതിയഴിക്കാം..
മതി വരില്ലെങ്കിലും വിശപ്പുമാറ്റാം.
എന്നിട്ടിടക്കൊന്നു മയങ്ങാന്‍ കഴിഞ്ഞാല്‍
ചിന്തിക്ക, എന്തിനീ പൊതിചോറു ഞാന്‍ നല്‍കി?
ഭീമ പര്‍വ്വം.
സൌഗന്ധികം തേടി എന്നെ നീ അയച്ചത്
ഒന്നാമന് വേണ്ടി ആയിരുന്നോ?
കീച്ചകനെക്കൊല്ലാന്‍ എന്നെ നീ വിട്ടത്
വില്ലാളി വീരനെ രക്ഷിക്കാനോ?
കുരുവിനെ കൊന്നു, രുധിരം പുരട്ടി
മുടി മാതിയോതുക്കാന്‍ പ്രതിജ്ഞ ചെയ്യെ..
ആരെ നീ ചിന്തിച്ചു? മക്കളെയോ അതോ
എന്‍ കുഞ്ഞു രണ്ടനുജരെയോ ?
ആരെ നീ സ്നേഹിച്ചു? ആരെ നീ പ്രണയിച്ചു?
അറിയില്ലെനിക്കീ വൈകിയ നേരത്തും.
എല്ലാം നിനക്കായി ഏറ്റു വാങ്ങുമ്പോഴും
മോഹിച്ചതിത്തിരി സ്നേഹവും പ്രണയവും
നായ്ക്കത്തി ശാന്ത
തൃശൂര് ഫാസ്റ്റ് പുറപ്പെടാനിരിക്കവേ
അസുലഭമായൊരു നിര്വൃതി നല്കി
മൃദുലമാം കരമൊന്നു എന്തുടയില് ഇഴഞ്ഞു.
ഞെട്ടിയുണര്ന്നു ഞാനെന് പുരുഷത്വതോടൊപ്പം
അയ്യേ ! ഇതൊരു പിച്ചക്കാരി, കാശിനു തെണ്ടുന്നു.
മുന്നില് നിന്നാരോ പറയുന്നത് കേട്ടു..
'ഇത് നായ്ക്കത്തി ശാന്ത, അവള്ക്കിതെ അറിയൂ.'
പെട്ടെന്ന് ഞാനെന് കലാലയകാലത്തെ
മരിക്കാത്ത ഓര്മ്മകളൊന്നില് അകപ്പെട്ടു.
എന്റെ പ്രദീപ്തമാം സ്മരണയില് ഒരാളാവാന്
ശാന്തേ, നീയെന്റെ ആരായിരുന്നു?
പുളപ്പന് കാറുകളില് മുതലാളിമാര് വരെ
നൂറിന്റെ നോട്ടുകളുമായി വരുമായിരുന്നിട്ടും
കുമ്മായക്കടയുടെ പിന്നാമ്പുറത്ത് നിന്നു
കണ്ണെറിഞ്ഞതെന്തിനു നീ കോളേജ് പിള്ളേരെ?
നീ നിന്റെ കൌമാരം ഓര്ത്തതാവാം..
അല്ലെങ്കില് നിന്നനുജനെ ഓര്ത്തതാവം..
കണ്ടതില്ലിതുവരെ ഗോതമ്പിന് നിറമാര്ന്ന
പൂവമ്പഴം പോലൊരു തമിഴത്തി പെണ്ണിനെ.
വര്ഷങ്ങള് കഴിഞ്ഞു ഞാന് വീണ്ടും കാണുമ്പോള്
നീ പുഴയോരത്തെ ഷാപ്പില് കള്ളിനായി കെഞ്ചുന്നു!
കിടക്കയില് പോരാടാന് മുതലാളിമാര് തന്ന
മദ്യം, നിന്നെയാ ഷാപ്പില് കൊണ്ടെത്തിച്ചോ?
നിമിഷനേരത്തെ സുഖത്തിനു ഞാനിന്നു
തന്നത് വെറും രണ്ടു നാണയത്തുട്ടുകള്
നിന്റെ കടാക്ഷങ്ങള് കിട്ടാന് കൊതിക്കവേ
അന്നെന്റെ പോക്കറ്റിലും ഈ തുട്ടുകള് മാത്രം.
ശാന്തേ, തളരുന്നു, നീയുണര്ത്തിയോരെന് പൌരുഷം..
ഉണരില്ലോരിക്കലുമീവിധം ഒരു പെണ്ണിനായി..
കാരണം, ശാന്തേ ഞാനും നിന്നെ കാമിച്ചിരുന്നു.
സ്വപ്നത്തില് ഞാന് നിന്നെ പ്രാപിച്ചിരുന്നു.
ഗ്രാമം വിളിക്കുന്നു
വരിക, വീണ്ടുമൊരു മാമ്പഴക്കാലമായി.
ഉരുകുന്ന ചൂടില്, ഇടക്കൊന്നു മയങ്ങുമ്പോള്
കാണുന്നു ഞാനിന്നു സ്വപ്നത്തിലെന് ഗ്രാമം.
കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളൊക്കെയും
മീനച്ചൂടില് വിണ്ടുണങ്ങിയിട്ടുണ്ടാവാം..
അവയില് മുളപൊട്ടും പുതുനാമ്പുകള് തേടി
കാലികള് കുടമണിയാട്ടി മേയുകയാവാം..
ചെറുകാറ്റില് വീഴുന്ന രുചിയേറും മാമ്പഴം
മത്സരിച്ചോടി പെറുക്കയാവാം നാട്ടിലെ കുട്ടികള്..
വറ്റിത്തുടങ്ങിയ ചെറുതോട്ടില് പുളയ്ക്കുന്ന
ചെറു മീനുകള്ക്കൊപ്പം ചാടിതിമിര്ക്കുകയാവാം..
അമ്പലമുറ്റത്തെ അരയാലിന് തറയില് അന്തിക്ക്
നാട്ടുകാര് ഒത്തു ചേര്ന്നിരിക്കുകയാവാം..
കയ്യില് പ്രസാദവും കണ്ണില് തിളക്കവുമായി
പെണ്കൊടികള് തൊഴുതു മടങ്ങുകയാവം..
സ്വപ്നത്തില് മാത്രമെന് ഗ്രാമം വിടരുമ്പോള്
അറിയുന്നു ഞാനിന്നൊരു ദുഃഖ സത്യം.
തോടും പാടവും അമ്പലമുറ്റവും
മാമ്പഴവുമെല്ലാം എനിക്കിന്ന് ദൂരെയാണ്.
പറയാന് മറന്നത്..
പറഞ്ഞില്ല ഞാനൊന്നും നിന്നോട് മാത്രമായി.
വരണ്ട കുന്നിന് പുറത്തെ
നമ്മുടെ കാമ്പസില്
വരട്ടുതിയറികളുടെയും
ഇരുണ്ട ലാബുകളുടെയും ഇടവേളകളില്
നമ്മളെത്രനേരം ഒരുമിചിരുന്നിട്ടുണ്ട്?
കളിചിരിതമാശകളില്
നീയെന്നും നിശബ്ദയായിരുന്നു.
ദളമര്മ്മരങ്ങള് കൊണ്ടുനീ മൂകമായി
എന്തോ ചൊല്ലാന് വിതുമ്പിയിരുന്നോ?
നീ പുഷ്പിണിയായത്
ജനുവരിയിലോ , അതോ ഫെബ്രുവരിയിലോ?
അരുണപുഷ്പങ്ങള് നീയെന്നില് ചൊരിഞ്ഞത്
അനുരാഗം അറിയിക്കാന് ആയിരുന്നോ?
മാര്ച്ചിലെ ചൂടില് ഉരുകിയൊലിച്ച്
കറുത്ത അക്ഷരങ്ങളില് മിഴിനട്ടിരിക്കുമ്പോള്
എന്നോര്മ്മയില് ഇപ്പോള് പൂത്തുലയുന്നത്
നീയും, പിന്നെ
ചുവപ്പ് വിതാനിച്ച നിന് നിഴല്പരപ്പും.
സാന്ധ്യശോഭയും ഹംസഗീതവും പോലെ
നീയും സ്മൃതികളില് മാത്രം നിറയവേ
ഇനിയെന്ന് ചൊല്ലും പറയാന് മറന്നത്?
നീയെനിക്കിന്നു പ്രിയമേറിയതാണെന്ന്
Sunday, February 27, 2011
ആത്മഹത്യ ചെയ്യുന്നവരോട് ...
ഇത് നിനക്കുള്ള സ്മരണാന്ജലിയല്ല
ഇത് നിന്റെ മരണത്തില്‍ മനം നൊന്ത്
ഞാനെഴുതും വിലാപകാവ്യമല്ല
ഇത് വേറിട്ട ഒരു മരണക്കാഴ്ച.
" അര മണിക്കൂര്‍ കഴിഞ്ഞെന്റെ
വീട്ടില്‍ വരണം" നിന്‍ സന്ദേശം,
സാധാരണ പോലൊരു രണ്ടാം sms
വരുമെന്ന് ഞാനും കാത്തിരുന്നു.
പകരം വന്നത് തമാശ നിറഞ്ഞൊരു
sms ക്ലൈമാക്സ് "ജെ.പി. മരിച്ചു "
പിന്നെ ഫോണ്‍വന്നു, ജെ.പി തൂങ്ങി,
മകളുടെ ഊഞ്ഞാലിന്‍ പ്ലാസ്റ്റിക് കയറിന്മേല്‍.
അന്ന് രാത്രി നീ മോര്‍ച്ചറിയില്‍
ട്രെയിനിനു തലവച്ച തമിഴനോടൊപ്പം.
പിറ്റേന്ന് തലകീറി , തുന്നിചേര്‍ത്ത്
വെള്ള പുതച്ച് നിന്‍ തറവാട്ടിലേക്ക്.
നിന്റെ റീന പോലും ഒരിറ്റു കണ്ണീര്‍
നിന്‍ വിധിയോര്‍ത്ത് പൊഴിച്ചതില്ല.
അല്ലെങ്കില്‍ തന്നെ എന്ത് വിധി?
"വിഷാദ"മെന്ന പേരില്‍ വലിച്ചിട്ടതല്ലേ !
സമരമുഖങ്ങളില്‍ തോള്‍ ഒത്തു നിന്നു,
കൂട്ടുകാര്‍ കൂടുമ്പോള്‍ നേതാവായി നിന്നു.
പറഞ്ഞില്ലറിഞ്ഞില്ല, നമ്മളൊന്നും,
ഇതാണ് സൗഹൃദം നിന്റെ കണ്ണില്‍ !
എന്നും എവിടെയും ഒന്നാമതായി നിന്ന
നിന്റെ മോള്‍ ഇന്നൊരു പിന്നോക്കക്കാരി .
റീനയേം നിസ്സംഗയാക്കി നീ പോയിട്ട്
എന്ത് നേടി, ആരെ നീ തോല്പിച്ചു?
ജയാ, പറയുക, നിന്റെ കൂടെയുള്ളവരോട്
പൊഴിക്കില്ല കണ്ണീര്‍ നിങ്ങളെയോര്‍ത്ത്
ഓര്‍ക്കുന്നത് നിങ്ങടെ നാവു കടിച്ചുള്ള,
നുര വന്ന, തലയറ്റ വികൃത മുഖം മാത്രം.
(ഭാര്യയെയും, മിടുക്കിയായ മോളെയും ഇട്ട് എറിഞ്ഞ് എല്ലാ സൌഭാഗ്യങ്ങളുടെയും സന്തോഷത്തിന്റെയും ഇടയില്‍ നിന്നു യാത്രയായ ജയപ്രകാശിന് ഒരു സുഹൃത്തിന്റെ കത്ത് ...)
Wednesday, February 23, 2011
നിന്‍ നിറമെന്ത്?
എങ്ങുനിന്നൊരു താമര തണ്ടായി നീ വന്നു?
വെയിലില്ല, കാറ്റില്ല, പുളയ്ക്കുന്ന മീനില്ല
നിശ്ചലം നിര്‍ജീവം, ചുറ്റും മുള്‍ക്കാടുകള്‍.
മുകുളം വന്നിട്ട് ദിനങ്ങള്‍ കഴിഞ്ഞിട്ടും
വിരിയാത്തതെന്തു നീ, വെറുതെ കൊഴിയാനോ?
ഇത്തടാകത്തില്‍ വിരിയുവാന്‍ തന്നെയോ?
സൂര്യനെ കാണുവാന്‍ വെമ്പലില്ലേ നിന്നില്‍?
രാത്രി മുഴുവന്‍ ഞാന്‍ കണ്‍ പാര്ത്തിരിക്കാം
ഒരു ദലമെങ്കിലും വിടര്‍ന്നു കാണാന്‍
മോഹിക്കുന്നില്ല നിന്‍ കാന്തി നുകരുവാന്‍
ഒന്ന് മാത്രം മതി, നിന്‍ നിറമെന്ത്?
സ്പന്ദനം .
ചോര ഞരമ്പില്‍ കുതിച്ചു പായും നേരം
ഓര്‍ക്കുക നീ സഖീ, ഉന്മാദം അല്ലെനി-
ക്കെന്റെ സ്മൃതികളില്‍ നിന്‍രൂപം തെളിഞ്ഞതാ..
തേങ്ങുന്ന ഹൃദയം വിളംബിതമാകുമ്പോള്‍
എന്‍ ജീവസ്പന്ദനം നിലച്ചപോലാവുമ്പോള്‍
പേടിക്ക വേണ്ട നീ, സ്വച്ഛന്ദ മൃത്യുവല്ലി-
തു സ്വപ്നം കണ്ടു ഞാന്‍ നന്നായുറങ്ങുന്നു.
എന്‍ ഹൃദയത്തിന്‍ മിടിപ്പുകള്‍ തന്‍താളം
എന്നോ ക്രമം തെറ്റി തുടര്‍ന്നിടുന്നു?
എന്നത് പഴയപോള്‍ താളത്തിലാവുമോ
അന്ന് ഞാന്‍ കാണുന്നു എന്‍ മരണം.
Sunday, February 20, 2011
ദൂരമില്ലൊരുപാട്
ചൂളം വിളിച്ചു പോം തീവണ്ടിയൊന്നില്‍ നീ
യാത്ര ചെയ്യുന്നു എന്നരികിലൂടെ ..
ദൂരമില്ലൊരുപാട്, സ്റ്റേഷനില്‍ എത്തുവാന്‍.
ഓഫീസില്‍ തിരക്കുണ്ട് , തിങ്കളാഴ്ച തന്നെ..
രാവേറെ ചെന്നും സിഗരറ്റ് പുകച്ചു ഞാന്‍
ഫയലുകള്‍ പേന കൊണ്ടുന്തി നീക്കും.
അറിയാമതെല്ലാം നിനക്കെങ്കിലും പ്രിയേ
എന്തിനെന്‍ മോഹങ്ങള്‍ തല്ലിക്കൊഴിച്ചു?
കൂട്ടുകാരോന്നിച്ചു പോകുന്നകൊണ്ടാണോ
കാണാന്‍ വരേണ്ടെന്നു ചൊല്ലിയത്?
വരുന്നില്ല ഞാന്‍ സഖി, ഏറനാടെ ക്സ്പ്രെസ്സിന്‍
ചൂളം വിളിയിതാ കേള്‍പ്പു ഞാനും
നിനക്ക് തരാനായി തമിഴത്തി പെണ്ണിനോ -
ടോത്തിരി കളി ചൊല്ലി വാങ്ങിയ മുല്ലപ്പൂ
വാഴയിലചീന്തില്‍ വാടിതുടങ്ങുന്നു
വലിച്ചെറിയട്ടെ ഞാന്‍ മുറ്റത്തേക്ക്?
Friday, February 18, 2011
എന്റെ പ്രണയിനിക്ക് ഒരു വാക്ക്..
മാരിവില്ലാവാതെ ഇരിക്കുവതെങ്ങനെ?
ഉള്ളില്‍ എരിയുന്നു, സൂര്യനായ് തീര്‍ന്നാലോ?
വേണ്ട, നിന്‍ കോമള ഗാത്രം കരിഞ്ഞു പോം .
സങ്കടമെന്നില്‍ മേഘമായി നിറയവേ
പേമാരി ആവാതിരിക്കുവതെങ്ങനെ?
നനുത്തൊരു ചാറ്റലായി പതിഞ്ഞു പെയ്യാന്‍
കൊതിയുണ്ട്, ഞാന്‍ കുറെ പെയ്തു തീരട്ടെ ..
പേമാരി പോല്‍ ദുഃഖം പെയ്തിറങ്ങുമ്പോള്‍
പുഴയായി ഒഴുകാതിരിക്കുവതെങ്ങനെ?
വേനലാവട്ടെ, നിന്‍ തടം വിണ്ടുണങ്ങട്ടെ..
അരുവിയായി ഒഴുകി ഞാന്‍ കുളിരേകിടാം.
കയ്യെത്താ ദൂരത്ത് നീയിരിക്കുമ്പോള്‍
കനവുകള്‍ മാത്രമല്ലാതെ മറ്റെന്തു കാണാന്‍?
ഉണര്‍വില്‍ നീ ചാരത്ത് വന്നിരുന്നീടില്‍
സ്നേഹത്തിന്‍ പനിനീര് പെയ്തു തരാം .
ഏകാന്തതയില്‍ ഞാന്‍ നീറിടുമ്പോള്‍
പ്രിയമേറും സ്വപ്നമായി മാറിടട്ടെ..
ജന്മങ്ങള്‍ കഴിഞ്ഞാണ് അണയുന്നതെങ്കിലും
പ്രണയത്തിന്‍ സ്പന്ദനം കാത്തു വയ്ക്കാം
അണയാത്ത മോഹമായി എന്നില്‍ നിറഞ്ഞാല്‍
തെളിയും ഉയിരായി ഞാന്‍ കൂടെ നില്‍ക്കാം.
എന്നും ...
നിന്റെ മാത്രം.
Thursday, February 17, 2011
ദേവി
ദേവി, നീയെന്‍ അഭിലാഷം...
ജന്മങ്ങളായുള്ള തേടലുകള്‍ക്കൊടുവില്‍
ഗതകാല പുണ്യം ഏതോ കൊണ്ടെന്‍ മുന്നില്‍
ചാരുത യാര്‍ന്നൊരു വിഗ്രഹമായ് വന്നു.
ദേവി, നീയെന്‍ പൂര്ണേനദു..
അകലെ നിന്നോളി തൂകി പുഞ്ചിരിക്കുമ്പോഴും
അരികത്തു വന്നിടാന്‍ അനുമതി തന്നില്ല.
പതിതന്‍ ഞാന്‍ നിന്മുഖം പ്ന്കിലമാക്കുമോ?
ദേവി, നീയെന്‍ സാഫല്യം..
ഒടുവിലൊരു വൃശ്ചിക ഭരണി നാളില്‍
അനുമതി തന്നു നീ കാവ് തീണ്ടാന്‍
ഋതു രക്തം കൊണ്ട് ഞാന്‍ കുങ്കുമ കുറിയിട്ടൂ .
ദേവി, നീയെന്‍ സൌഭാഗ്യം..
മഞ്ഞള്‍ പോല്‍ കല്ലില്‍ അരഞ്ഞു തീരുമ്പോഴും
നേടി ഞാന്‍ സംതൃപ്തി, എന്‍ ശരീരം നിന്‍
ആശുധികള്‍ നീക്കുന്ന അഭിഷേക ധാരയായ്.
ദേവി, നീയെന്‍ സന്നിധാനം..
ഓരോരോ യാത്രയും തീര്ഥാടനം പോലെ
ഒരു ലക്‌ഷ്യം, ഒരു മോഹം , ഒരു മാര്‍ഗ്ഗം മാത്രം
നിന്‍ സന്നിധി എന്നുടെ സായൂജ്യമെന്നും .
ദേവി , നീയെന്‍ സാന്ത്വനം ...
ഇഹലോക ദുഖങ്ങല്‍ക്കെല്ലാം പരിഹാരം
തേടുമീ ദാസനെ മാറോടു ചേര്‍ത്തു നീ
നല്കുന്നമൃതുപോലെ നിന്‍ സ്തന്യം ആവോളം.
ദേവി, നീയെന്‍ പ്രതീക്ഷ..
കൂരിരുട്ടില്‍ തടഞ്ഞു ഞാന്‍ വീഴുമ്പോള്‍
മെയ്യും മനസ്സും മുറിവേറ്റു കേഴുമ്പോള്‍
എരിയുന്ന വിളക്ക്ആയി മുന്നില്‍ നീ നിന്നൂ.
ദേവി, നീയെന്‍ ലാവണ്യം..
ചന്ദനചാര്‍ത്തില്‍ തിളങ്ങുന്നു ദേവകള്‍
തിരുനെറ്റിയില്‍ നീ ചാര്‍ത്തും ചന്ദനക്കുറി പോലും
നാണിച്ചു നിന്ന് പോം വെണ്‍മയാം ഉടലോടു.
സ്വപ്‌നങ്ങള്‍ മാത്രം ഹവിസ്സായി അര്‍പ്പിചിടാം
ദര്‍ശനം തന്നിടാതെ ഒഴിയല്ലേ ദേവി നീ
നീ തന്നെ ലക്ഷ്മിയും, നീ തന്നെ നിദ്രയും
നീ തന്നെ ഭദ്രയും, സരസ്വതി ദേവിയും .!
Sunday, February 13, 2011
നീ
നീലക്കടമ്പിന്‍ മരമാണ് നീ..
ഞാനാം ശലഭത്തിന്‍ തൃഷ്ണകള്‍ തീര്‍ക്കുവാന്‍
നിറയെ മധു പേറും സുമറാണി ആണ് നീ
തഴുകുമ്പോള്‍ തരളിത മാകുന്ന വല്ലിപോല്‍്
എന്മാരില്‍ പടരുന്ന ചേതോവികാരം നീ
ഉമ്മകള്‍ നല്‍കുമ്പോള്‍ മൃദുല വികാരങ്ങള്‍
ഉടലാകെ പൊതിയുന്ന സാഗരമാണ് നീ
പിടയുന്ന നെഞ്ചിനു സാന്ത്വനം ഏകുന്ന
നിറവാര്‍ന്ന, മൃദുവായ മാറിടമാണ് നീ
കൈ വിട്ട ബാല്യത്തിന്‍ കളിചിരി നല്‍കുന്ന
തേനൂറും അമ്മിഞ്ഞ കുടമാണ് നീ
നിറം കെട്ട മോഹങ്ങള്‍ കരിഞ്ഞൊരു മരുഭൂവില്‍
അറിയാതെ പെയ്തൊരു രാത്രിമാഴയാണ് നീ
ഇരുള്‍ മൂടും മനസിന്റെ ഏകാന്ത ജാലക
ചില്ലില്‍ നിപതിക്കും ചന്ദ്രികയാണ് നീ
മിഴിനീരിന്‍ ചാലുകള്‍ ഒഴുകി ചേരുന്ന
കരുണതന്‍ സ്നേഹാര്‍ദ്ര സാഗരമാണ് നീ
എനിക്കായി തണലിന്നു വെയില്‍ മുഴുകെ ക്കൊള്ളുന്ന
ഇല കൊഴുപ്പ് ആര്ന്നൊരു വന്‍ മരം ആണ് നീ
അറിയാതെന്‍ ചുമലിന്മേല്‍ പറന്നുവന്നു അണയുന്ന ,
തേടുമ്പോള്‍ എങ്ങോ മറയുന്ന ശലഭം നീ..
വഴിയേറെ താണ്ടുവതിന്നും പ്രതീക്ഷയില്‍
നീയെന്റെ ചാരത്ത് അണയുന്ന ഓര്‍മ്മയില്‍ ...
സ്വന്തം ഞാന്‍.
Monday, January 3, 2011
ജനുവരി 15
ജനുവരി 15
അന്നെനിക്ക് പുലര്‍ച്ചെ ഉണരേണം..
തിരുനാവായയില്‍ പോകേണം..
മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി
ചോറുരുള ഉരുട്ടി
ദര്‍ഭയും തിലവും വച്ച്
പിണ്ഡം മുങ്ങി കുളിച് കയറണം...
അന്നെനിക്ക് മറക്കാന്‍ ആവാത്ത ദിനം..
അതുവരെ എനിക്ക് ജീവിച്ചിരിക്കണം..
കാരണം,
എനിക്ക് ബലിയിടാന്‍ മകനായി ഒരുത്തന്‍ ജീവിച്ചിരിപ്പുണ്ട്..
പക്ഷെ,
എന്നിലെ പ്രണയിക്ക് ബലി ഊട്ടുവാന്‍
മറ്റൊരാളും ജീവിച്ചിരിപ്പില്ല.
ഇനിയെങ്കിലും എനിക്കതിന്‍ ആത്മാവിന്റെ
അലച്ചില്‍ തീര്‍ക്കണം.
അതിനു നിത്യ ശാന്തി എകണം..
ജനിച്ച നാള്‍ മുതല്‍ അലയുന്നതല്ലേ.. ?
ജനുവരി 15
അന്നെന്നിലെ പ്രണയിയുടെ പതിനാറടിയന്തിരം..
ജനുവരി 15
അന്നാണ് എന്റെ പിറന്നാള്‍..
അന്ന് ഞാന്‍ ഉണ്ണുന്നത്
പിറന്നാള്‍ സദ്യയോ..
അതോ ചാവൂട്ടോ?