Wednesday, November 11, 2009

അരീക്കോട് -തേക്കടി ദുരന്തങ്ങളും ഒരു രാജാവിന്റെ നീതിയും…

അരീക്കോട് തോണിയപകടം മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു ജനത മുഴുവനും തങ്ങളുടെ പ്രാര്ത്ഥനകളില്‍ എട്ട് കുഞ്ഞുങ്ങളുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു. മന്ത്രിമാരും രാഷ്ട്രീയക്കാരും വീടുകള്‍ തോറും കയറിയിറങ്ങി കുറെ വാഗ്ദാനങ്ങളള്‍ നല്കി- ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം! പിന്നെ ഒരു തൂക്കുപാലവും.

ഉപതെരഞ്ഞെടുപ്പിന്റെ ഫലവും തുടര്‍ന്നുള്ള വാദകോലാഹലങ്ങളും വന്നപ്പോള്‍ എല്ലാവരും ആ എട്ട് കുടുംബങ്ങളെ മറന്നു.
അമ്മമാരുടെ-ഉമ്മമാരുടെ കണ്ണീര് ഉണങ്ങും മുമ്പെ നാം എത്ര പെട്ടെന്നു എല്ലാം മറക്കുന്നു?! തേക്കടി ദുരന്തം മറന്നില്ലെ? എന്തായി അതിന്റെ അന്വേഷണം? തട്ടേക്കാട് ദുരന്തം മറന്നില്ലെ? എന്തായി അതിന്റെ അന്വേഷണം? പ്രഖ്യാപനങ്ങളില്‍ എത്രയെണ്ണം ഭരണാധികാരികള്‍( അത് ആരുമാവട്ടെ, അഞ്ചുകൊല്ലത്തില് കൂടുതല് ആരും തുടര്ചചയായി കേരളം ഭരിക്കാറില്ലല്ലോ ) നിറവേറ്റി? ഓരോ ദുരന്തവും കഴിയുമ്പോള്‍ കുറേ മുന്‍കരുതല്‍ നടപടികള്‍ പറയാറുണ്ടല്ലോ! എത്രയെണ്ണം നടപ്പിലായി? എത്ര പ്രതികള് ശിക്ഷിക്കപ്പെട്ടു? യഥാര്‌ത്ഥ പ്രതികള് നിയമത്തിന് മുന്നില്‍ എത്താറുണ്ടോ?

ഇപ്പോള്‍ ഒരു രാജാവിന്റെ കഥ ഓര്‍മ്മ വരുന്നു.

ഒരിക്കലൊരു രാജാവിന്റെ കൊട്ടാരത്തില്‍ ഒരു സ്ത്രീ പരാതിയുമായി വന്നു.

സ്ത്രീ:“പ്രഭോ, അയല്‍വാസിയുടെ മതിലിടിഞ്ഞുവീണ് അടിയന്റെ പശു ചത്തു. അടിയന്റെ ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതായി. അടിയന് നീതി വേണം”

രാജാവ്: “ഉടന്‍ ഇവരുടെ അയല്‍ക്കാരനെ കൊണ്ടുവരൂ..”
ഭടന്മാര്‍ അയല്‍ക്കാരനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്:“നിന്റെ മതില്‍ ഇടിഞ്ഞു വീണ് ഈ സ്ത്രീയുടെ പശു ചത്തു. നീ കുറ്റക്കാരനാണ്”

അയല്‍‌വാസി:“പ്രഭോ, മതിലു പണിത കല്പ്പണിക്കാരനാണ് കുറ്റക്കാര്ന്‍. അവന്‍ നല്ല ഉറപ്പിലല്ല മതിലു പണിതത്.“

രാജാവ്:“എങ്കില്‍ ഉടനെ ആ കല്പണിക്കാരനെ കൊണ്ടുവരൂ..“
ഭടന്മാര് കല്പണിക്കാരനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്:“നീ പണിത മതില്‍ ഇടിഞ്ഞ് ഈ സ്ത്രീയുടെ പശു ചത്തു. നിനക്കെന്ത് പറയാനുണ്ട്?“

കല്പണിക്കാരന്‍: “മണ്ണു കുഴച്ചവനാണ് കുറ്റക്കാരന്‍. അതുകൊണ്ടാണ് മതിലിന്റെ കല്ലുകള്‍ ഇടിഞ്ഞത്.“

രാജാവ്: “വേഗം മണ്ണു കുഴച്ചവനെ കൊണ്ടുവരൂ…“
ഭടന്മാര്‍ അവനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്: “നീ മണ്ണു കുഴച്ചത് ശരിയായില്ല. അതുകൊണ്ട് മതിലിടിഞ്ഞ് ഈ സ്ത്രീയുടെ പശു ചത്തു. നിനക്കെന്ത് സമാധാനം പറയാനുണ്ട്?“

അവന്‍: “പ്രഭോ, അടിയന് മണ്ണുകുഴച്ചപ്പോള്‍ വെള്ളം ഒഴിച്ച പണിക്കാരിയാണ് കുറ്റക്കാരി! അവള് ആവശ്യത്തിന് വെള്ളം ചേര്‌ത്തിരുന്നെങ്കില്‍ മതില് വീഴില്ലായിരുന്നു“

രാജാവ് കല്പിച്ചു, ഭടന്മാര് വെള്ളമൊഴിച്ച പണിക്കാരിയെ പിടിച്ചു കൊണ്ടുവന്നു.
രാജാവ്: “മണ്ണുകുഴച്ചപ്പോള്‍ നീ ആവശ്യത്തിന് വെള്ളം ചേര്‍ക്കാത്തതുകൊണ്ട് മതിലിടിഞ്ഞ് ഇവരുടെ പശു ചത്തു. നീയാണ് കുറ്റക്കാരി!“

പണിക്കാരി: “പ്രഭോ, അടിയന്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ആ പൊയ്കയില്‍ അവിടുന്ന് നീരാട്ടിന് ഇറങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അടിയന് വെള്ളം ആവശ്യത്തിന് എടുക്കാന്‍ കഴിയാത്തത്!!!“

ഞെട്ടിപ്പോയ രാജാവ് ഉടനെ മന്ത്രിയുമായി കൂടിയാലോചിച്ചു.

രാജാവ്: “മന്ത്രീ, അവസാനം ഞാന്‍ ആയോ കുറ്റക്കാരന്‍?“

മന്ത്രി: “അതേ പ്രഭോ, കേട്ടിടത്തോളം അവിടുന്നാണ് കുറ്റവാളി.“

രാജാവ്: “ഇനി എന്തു ചെയ്യും? ഇന്നുമുതല്‍ ഈ രാജ്യത്തില് മതിലിടിഞ്ഞ് വീഴുന്നത് ഒരു കുറ്റമായിരിക്കുന്നതല്ല എന്നൊരു വിളംബരം പുറപ്പെടുവിച്ചാലോ?“

മന്ത്രി: “അതുകൊണ്ടായില്ല പ്രഭോ, ജനങ്ങള് ബഹളം ഉണ്ടാക്കും.“

രാജാവ്: “പിന്നെ എന്തു ചെയ്യും?“

മന്ത്രി: “അന്നു അങ്ങയെ പൊയ്കയിലേക്കു കൊണ്ടുപോയ തേരിന്റെ സാരഥിയെ ശിക്ഷിക്കണം. അവനന്ന് മറ്റേതെങ്കിലും പൊയ്കയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ?!“

അങ്ങനെ മതിലിടിഞ്ഞു വീണ് പശു ചത്ത കുറ്റത്തിന് രാജാവിന്റെ സാരഥിയെ രണ്ട് വര്‌ഷം തടവിന് വിധിച്ചു.

സുഹ്രുത്തുക്കളേ,

ഇനി ഒരു ദുരന്തം കൂടി ഉണ്ടാവാതിരിക്കാന് പ്രാര്ത്ഥിക്കാം,

മക്കള് നഷ്ടപ്പെടുന്ന അമ്മമാരെപ്പറ്റി ഓര്ത്തുകൊണ്ട്…

ശിക്ഷിക്കപ്പെടുന്ന കാരിയേയും കൂരിയേയും പോലുള്ള ചെറു മീനുകളെപ്പറ്റി ഓര്ത്തുകൊണ്ട്.…

ജയ് ഹിന്ദ്.