ഒരു സുപ്രഭാതത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും?
പഠിച്ചത് ഡിഗ്രിയും ബി.എഡും. ഇതുവരെ ഒരു സിനിമാ ഷൂട്ടിങ് കണ്ടിട്ടില്ല. കഥ കൈയിലില്ല. തിരക്കഥ എന്താണെന്ന് എം.ടി,യുടെ വടക്കന്‍ വീരഗാഥ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളു. എഡിറ്റിങ്, ഡബ്ബിങ്, റഷസ്, പ്രൊഡക്ഷന്‍ യൂണിറ്റ്, എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. എങ്കിലും ഞങ്ങളുടെ ഹെഡ്‌മാസ്റ്റര്‍ “കുട്ടികളുടെ ഒരു സിനിമ “ നിര്‍മ്മിക്കാമോ എന്നു ചോദിച്ചപ്പോള്‍ അതൊരു വെല്ലുവിളി പോലെ ഏറ്റെടുത്തു. ബഹു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച “കാഴ്ച” ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡ് നേടിയ “തിരകള്‍ പറയാന്‍ മറന്നത് “ എന്ന ഒരു ചെറു സിനിമയുടെ പിന്നിലുള്ള വേദനകളെപ്പറ്റി കുറച്ച് വാക്കുകള്‍…..
ഒരു വലിയ കമ്മിറ്റി രൂപീകരണം ആദ്യം നടന്നു. യൂണിയന്‍ അടിസ്ഥാനത്തില്‍ ഓരോ ചുമതല ഏറ്റെടുക്കാന്‍ ആളുകളുടെ തിരക്കായിരുന്നു. പക്ഷെ ഇവരില്‍ അപൂര്‍വ്വം ചിലര്‍ മാത്രമെ ഷൂട്ടിങ് സ്ഥലത്ത് എത്തിയുള്ളു എന്നത് എനിക്ക് അത്ഭുതമായിരുന്നില്ല.
മുന്നൊരുക്കം എന്നനിലയില്‍ നാലു ദിവസം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമാ നിര്‍മ്മാണത്തെപ്പറ്റി ഒരു വര്‍ക്ക്ഷോപ്പ് നല്‍കിയിരുന്നു. മോഹനനും, വാസുദേവനും പിന്നെ രണ്ട് കുട്ടികളും അതില്‍ പങ്കെടുത്തു. സ്വാമി അയ്യപ്പന്‍ സീരിയലിന്റെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടായിരുന്നു. അതു കണ്ടുള്ള അറിവും പിന്നെ കെ.കെ.ചന്ദ്രന്‍സാറിനെ പോലെയുള്ളവരുടെ ക്ലാസും ആണ്‍ ഊര്‍ജ്ജം
തിരക്കഥ എഴുതുവാനുള്ള ശ്രമമായി പിന്നീട്. വാസുദേവന്‍ പറഞ്ഞത് ഹ്യൂഗൊവിന്റെ “പാവങ്ങള്‍” സിനിമയാക്കിയാലോ എന്നാണ്‍. ഞാന്‍ വീട്ടില്‍ കിടന്ന് ആലോചിച്ചു’ അതെങ്ങനെ പ്രായോഗികമാകും? എന്റെ സ്കൂളിന്റെ പശ്ചാത്തലം ഇതിനു പറ്റുമൊ? സാധാരണക്കാരായ മീന്‍പിടുത്തക്കാരുടെ മക്കള്‍ പഠിക്കുന്നിടത്ത് എങ്ങനെ ഒരു ക്ലാസിക് ചിത്രീകരിക്കും?’
അങ്ങനെ ഞാന്‍ ഒരു ചൂണ്ടയിട്ടു കൊടുത്തു” വാസു മാഷെ, നമ്മുടെ ഒരു കുട്ടി പാവങ്ങള്‍ സിനിമയാക്കാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കുക. അവന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലെ? അങ്ങനെ ഒന്നു ചിന്തിച്ചാലോ?”
മോഹനനും അതു പിടിച്ചു.അങ്ങനെ കഥയുടെ ബീജം തീരുമാനമായി.
അവര്‍ തിരുവനന്തപുരത്തു നിന്നു തിരിച്ചു വന്നു. പക്ഷെ ഒരു കുഴപ്പം പറ്റി. സിനിമാ നിര്‍മ്മാണസമിതി കണ്‌വീനര്‍ ആയ വാസുദേവന്‍ മാസ്റ്റര്‍ക്ക് വീണ്ടും ഡിസ്ക് തകരാറിലായി. അതോടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനവും തകരാറിലായി.
തിരക്കഥയെഴുതുവാന്‍ ഞങ്ങള്‍ വാസുദേവന്റെ വീട്ടില്‍ ഒരുമിച്ചു കൂടി. അതിനു മുമ്പ് തന്നെ ഫോണിലൂടെ കഥയുടെ രൂപം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പത്ത് .ജെ യിലെ ഷഫീഖ് മരിച്ചതിന്റെ അവധി ദിവസമാണ്‍ കഥയെഴുതാന്‍ ഞങ്ങള്‍ ഒരുമിച്ചു കൂടിയത്.
ഒരുപാട് പ്രതീക്ഷയോടെ തുടങ്ങി. ഒരാള്‍ സീനുകള്‍ പറയുന്നു, പ്രൊഡക്ഷന്‍ ഡിസൈനറ് സുരേഷ് ഓരോ സീനിനും ആവശ്യമായ സാമഗ്രികള്‍ എഴുതുന്നു, മട്ടുള്ളവര്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു “അവിടെ ഒരു റാന്തല്‍ തൂക്കിയാല്‍ നന്നാവും..” എന്നൊക്കെ.
ഇടയിലെപ്പോഴോ സുരേഷ് പൊട്ടിത്തെറിക്കുന്നു. “എനിക്ക് നിങ്ങള്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. എനിക്കിതില്‍ മാനസീകമായി മുഴുകാന്‍ പറ്റുന്നില്ല. നിങ്ങള്‍ കുറെ ആളുകള്‍ ചേര്‍ന്ന് എന്തോ കഥയുണ്ടാക്കി. ഞാന്‍ പലതവണ ചോദിച്ചു എന്തായി സിനിമയെന്ന്, പക്ഷെ വാസു മാഷ് ഒരു അക്ഷരം പോലും മറുപടി പറഞ്ഞില്ല.”
എല്ലാവരും ആകെ വിഷണ്ണരായി. എന്തും പോസിറ്റീവായി കാണുന്ന ബേബി മാസ്റ്റര്‍ പോലും പറഞ്ഞു. “വാസു, ഇതു കോ-ഓര്‍ഡിനേറ്റു ചെയ്യുന്നതില്‍ നിനക്ക് പറ്റിയ പാളിച്ചയാണിത്.”
അന്നത്തെ തിരക്കഥയെഴുത്ത് അവസാനിപ്പിച്ചു,
പിന്നെ ക്രിസ്തുമസ് വെക്കേഷന്‍ ആയി. ഞാന്‍ ഒറ്റക്കിരുന്ന് സീന്‍ ബൈ സീന്‍ എഴുതി ഒരു ഏകദേശ രൂപമാക്കിയിരുന്നു. ഞാനും വാസുമാഷും പിന്നെ പ്രമോദും മോഹനനും ഒരുമിച്ചിരുന്ന് മെച്ചപ്പെടുത്തി. സീനുകളും സംഭാഷണങ്ങളും എഴുതി, വെട്ടി,തിരുത്തി. ഒരു അവതരണഗാനത്തിനും കവിതയ്ക്കും ഉള്ള സ്ഥാനം കണ്ടെത്തി. കവിതയെഴുതാന്‍ പ്രമോദിനെ ഉത്തേജിപ്പിച്ചു. പിറ്റേന്നു മൂപ്പര്‍ രണ്ട് നല്ല കവിതകളുമായി എത്തി. (ആ സിനിമയുടെ ഹൈലൈറ്റ് എന്നത് പ്രമോദിന്റെ രണ്ട് കവിതകളാണ്‍)
അങ്ങനെ വാസുമാഷിന്റെ വീട്ടിലിരുന്ന് തിരക്കഥ പൂര്‍ണ്ണമാക്കി. ആദ്യം മുതല് അവസാനം വരെ എന്റെ കൈപ്പടയില്‍ എഴുതിയ ആ തിരക്കഥ ഞാന്‍ ഒത്തിരി തവണ സംത്രപ്തിയോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ മോനെ ആദ്യമായി കാണുന്നപോലെ!
സാമ്പത്തീകം ഒരു പ്രശ്നം തന്നെയായിരുന്നു. എല്ലാ അദ്ധ്യാപകരും 100 രൂപ വീതം എടുത്തും കുട്ടികള്‍ കഴിയുന്നവരൊക്കെ 10 രൂപ വീതമെടുത്തും 15000 രൂപ സംഘടിപ്പിച്ചു. ഫിനാന്‍സ് കമ്മിറ്റി മാനെജര്‍മാരായ താജുദ്ദീനും ബേബിമാഷും ധൈര്യം തന്നു. അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. അഭിനേതാക്കളെ കണ്ടെത്തിയതും, ലൊക്കേഷന്‍ നിശ്ചയിച്ചതും ഒക്കെ പെട്ടെന്നായിരുന്നു. സ്കൂളും, തൊട്ടടുത്തുള്ള ഒരു ചോരുന്നകൂരയും, കടപ്പുറവും, വീടുകളും ചായക്കടയും ഒക്കെ മനസ്സില്‍ കണ്ടപോലെ തന്നെ ഒത്തു കിട്ടി.ഒരു നാടും നാട്ടുകാരും കുട്ടികളും കുറെ സുമനസ്സുകളും ഞങ്ങള്‍ക്ക് ഒപ്പം നിന്നു. രാത്രി 12 മണി വരെ ഷൂട്ടിങ് നീണ്ടുപോയിട്ടുണ്ട്, ജനറേറ്റര്‍ ഓണാകാതെ ഷൂട്ടിങ് വൈകിയിട്ടുണ്ട്. അപ്പൊഴൊക്കെ ക്ഷമയോടെ ക്യാമറാമാന്‍ ഷമീറും സഹായി അക്ബറും ഞങ്ങള്‍ക്ക് വഴികാട്ടി തന്നിരുന്നു.
ഇടക്ക് പലപ്പോഴും പൊട്ടിത്തെറിക്കണം എന്നു തോന്നിയിട്ടുണ്ട്. പിടിവാശികളും,ഈഗോപ്രശ്നങ്ങളും, കുത്തിത്തിരിപ്പുകളും രസം പിടിക്കലുകളും കണ്ടു മടുത്തു.
അങ്ങനെ എങ്ങനെയൊക്കെയോ ഷൂട്ടിങ് പ്രധാന സീനുകള്‍ പൂര്‍ത്തിയാക്കി. ഇനി വേണ്ടത് അവതരണഗാനവും പിന്നെ കവിതയും റെക്കോര്‍ഡ് ചെയ്യണം, അതിനു വേണ്ട സീനുകള്‍ ഷൂട്ട് ചെയ്യണം. സിനിമ ജാനുവരി 15-ന്‍ മുന്‍പ് തിരുവനന്തപുരത്തെത്തിക്കണം.
സഹായവാഗ്ദാനവുമായി മീനടീച്ചറെത്തി. ടീച്ചറുടെ അനുജത്തിയുടെ ഭര്‍ത്താവ് പ്രശസ്ത സംഗീത സംവിധായകനും ഗായകനും ആയ ജെയ്സണ്‍.ജെ.നായര്‍ ലിറിക്സ് അയച്ചുതന്നാല്‍ പാടി റെക്കോര്‍ഡ് ചെയ്ത് സി.ഡി അയച്ചു തരാം എന്നു പറഞ്ഞിരിക്കുന്നു.! വല്യ ആശ്വാസമായി. ഉടന്‍ വരികളും സിറ്റ്വേഷനും എത്തിച്ച് കൊടുത്തു.
പിറ്റേന്ന് ക്യാമറാമാന്‍ പറഞ്ഞു.” പാട്ടിന്റെ റിതം കിട്ടാതെ സീനുകള്‍ ഷൂട്ട് ചെയ്യാനും സെലെക്റ്റ് ചെയ്യാനും ആവില്ല.” ഞങ്ങളാകെ ബേജാറിലായി. ജെയ്സണ്‍ ആണെങ്കില്‍ മറ്റ് തിരക്കുമായി തിരുവനന്തപുരത്തുമാണ്. അങ്ങനെ തിരൂര്‍ തന്നെ എഡിറ്റിങ് സ്റ്റുഡിയോയുടെ അനുബന്ധ സ്ഥാപനത്തില്‍ ഞങ്ങളുടെ ശശി മാഷ് ഈണം പകര്‍ന്ന് സ്കൂളിലെ കുട്ടികള്‍ തന്നെ പാടി അവതരണഗാനവും, സുരേഷ് മാഷ് പാടി കവിതയും റെക്കോര്‍ഡ് ചെയ്തു. ഒരു 3500രൂപ അങ്ങനെ ചെലവായി.
എന്നാല്‍ അവസാനം കയ്യില്‍ കിട്ടിയത് രണ്ട് സി.ഡിയും ഒരുമിച്ച്!
എഡിറ്റിങ് ആരംഭിച്ചു.പനി മൂലം ഞാനും മോഹനനും വല്ലപ്പോഴും ഒന്നു സ്റ്റുഡിയോയില്‍ ചെല്ലും. പ്രമോദും ഷാനവാസും പിന്നെ നടുവേദനയുമായി വാസുമാഷുംചേര്‍ന്ന് എഡിറ്റിങും ഡബ്ബിങും ഒക്കെ നിയന്ത്രിച്ചു. എങ്കിലും പലനിര്‍ണ്ണായക തീരുമാനങ്ങളും എടുത്തത് പരസ്പരം ആലോചിച്ചു തന്നെയായിരുന്നു.
പ്രധാന പ്രശ്നം ഏതു ഗാനം ഉല്‍പ്പെടുത്തണം എന്നതായിരുന്നു. തീര്‍ച്ചയായും ആലാപന ഭംഗി കൊണ്ട് ജെയ്സണിന്റെ കവിത അദ്വിതീയമായിരുന്നു. അതെങ്ങനെ ഒഴിവാക്കും?സുരേഷിനെ പിന്നെ പറഞ്ഞു മനസ്സിലാക്കാം, പക്ഷെ പാവം തൊട്ടാവാടിയായ ശശി മാഷ് ഈണം നല്‍കിയ പാട്ട് എങ്ങനെ ഒഴിവാക്കും?
പലരെയും കേള്‍പ്പിച്ചു, പലവട്ടം. അവസാനം ഒരു തീരുമാനത്തിലെത്തി. അവതരണഗാനമായി ശശിമാഷ് ഈണം നല്‍കി,സുകന്യയും സംഘവും പാടിയത് ഉള്‍പ്പെടുത്തുക. കവിതയും അവതരണഗാനത്തിന്റെ ജെയ്സണ്‍ വേര്‍ഷണ്‍ അവസാനവും കൊടുക്കുക.
രണ്ടാമത്തെ പ്രധാനപ്രശ്നം ടൈറ്റിലില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളെപ്പറ്റിയായിരുന്നു. സഹകരിച്ച ഒരാളുടേയും പേര്‍ വിട്ടുപോകരുത്, എന്നാല്‍ ഒരാളുടേയും പേര്‍ രണ്ട് തവണയില്‍ കൂടുതല്‍ വരരുത്! കൂടുതല്‍ ജോലി ചെയ്ത ആളാണ് പ്രമോദ്. ക്രിയാത്മകമായ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ തിരക്കഥയെഴുതുമ്പോള്‍ നല്‍കി. കവിത,ഷൂട്ടിങ്, എഡിറ്റിങ്,ഡബ്ബിങ് അങ്ങനെ എല്ലാ മേഖലയിലും സഹായം ഉണ്ടായിട്ടുണ്ട്. പ്രമോദിന്റെ പേരും വാസുദേവന്റെ പേരും മാത്രം രണ്ട് തവണ.. മറ്റുള്ളവര്‍ ഏത് മഹത്തായ കാര്യം ചെയ്താലും ഒരുതവണ മാത്രം ടൈറ്റിലില്‍. പ്രമൊദിന്റെ സകലകലാ മര്‍മ്മജ്ഞതയെ ഞങ്ങളെല്ലാം തുറന്നു അഭിനന്ദിക്കുകയും എന്നാല്‍ പേര്‍ ഓരോന്നിലും ചെര്‍ക്കുന്നതിലെ അനൌചിത്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.
സിനിമ പുറത്തിറങ്ങുന്നു, പ്രശ്നങ്ങള്‍ തുടങ്ങുന്നു.
കാരണം സിമ്പിള്‍…
1.കവിത ഒഴിവാക്കിയ കാര്യം സുരേഷ് മാഷെ വിളിച്ചു പറയാന്‍ വാസുമാഷ് മറന്നു. ഞാന്‍ ശശി മാഷോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
2.തനിക്കു കിട്ടിയ അഭിനന്ദനം പ്രമോദ് കാര്യമായി എടുത്തു, തനിക്കു കിട്ടേണ്ട ടൈറ്റില്‍ മറ്റു പലരും തട്ടിയെടുത്തു.
ആദ്യപ്രദര്‍ശനം പോലും കാണാനാവാതെ ഞാന്‍ തിരുവനന്തപുരത്ത് ട്രെയിനിങ് പ്രോഗ്രാമില്‍ ആയിരുന്നു. സ്റ്റാഫ് റൂമില്‍ ചില കുശുകുശുക്കല്‍ നടക്കുന്നത് ആറിഞ്ഞെങ്കിലും പ്രതികരിക്കെണ്ടെന്ന് വാസുമാഷെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു.
പിന്നെയെല്ലാം ചരിത്രമാണ്. സ്റ്റാഫ് മീറ്റിങ് ചേരല്‍, വിശദീകരിക്കല്‍, ഒഴിഞ്ഞുമാറല്‍....എന്തെല്ലാം അങ്കങ്ങളായിരുന്നു! വെറുതെ ആരോഗ്യവും മനസമാധാനവും കളയേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.
കാഴ്ച ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് ചേര്‍ന്നു.പ്രത്യേക ജൂറി പുരസ്കാരം മാത്രമെ കിട്ടിയുള്ളൂ. സാരമില്ല ആദ്യ്ത്തെ ശ്രമമല്ലെ!
അനുമോദനസമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എങ്കിലും പറഞ്ഞു..ഭാഗ്യം!
ഒരു മൂഡ് ഇല്ലാത്തതിനാല്‍ ഞാന്‍ ആ പ്രദേശത്തേക്ക് പോയില്ല.
അടുത്ത ദിവസം മാത്രുഭൂമിയിലും ഒക്കെ ഫൊട്ടോ ഉള്‍പ്പെടെ വാര്‍ത്ത വന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരുമില്ല. ആരൊക്കെയാണോ പിടിവാശികളും,ഈഗോപ്രശ്നങ്ങളും, കുത്തിത്തിരിപ്പുകളും രസം പിടിക്കലുകളും നടത്തിയത്, അവരെല്ലാം ഫോട്ടോവില്‍ ഞെളിഞ്ഞ് അങനെ നില്‍ക്കുന്നു....!
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment