Thursday, October 15, 2009

അനൌണ്‍‌സ്‌മെന്റ് വധവും ആശംസാ പ്രസംഗകന്റെ കത്തിയും..

പൊതുയോഗങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണല്ലോ മുട്ടിന് മുട്ടിനുള്ള‍ അനൌണ്‍സ്‌മെന്റും പിന്നെ സ്വാഗത പ്രസംഗകന്റേയും ആശംസാപ്രസംഗകന്റേയും കത്തിയും. ഇതു സഹിക്കാത്തവരുണ്ടാവാന്‍ വഴിയില്ല. ചില അനുഭവങ്ങളിതാ..

1.ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം.

ഒരു മൈക്ക് വിഴുങ്ങി രാവിലെ മുതല്‍ അനൌണ്‍‌സ്‌മെന്റ് തുടങ്ങിയതാണ്.

വഴിപാടുവിവരങ്ങള്‍, സംഭാവനയ്ക്കുള്ള അഭ്യര്‍‌ത്ഥന,ക്ഷേത്ര പുരാണം ഇങ്ങനെ വച്ചു നീക്കുകയാണ് ആശാന്‍. സന്ധ്യ ആയപ്പൊഴേക്കും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍, അടിയന്തിരസ്വഭാവമുള്ള അറിയിപ്പുകള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ ചുമതല ഇരട്ടിച്ചു. ഭാഷയിലും വ്യാകരണത്തിലും ഉള്ള പരിജ്‌ഞാനം അപാരമായതിനാല്‍ പല അനൌണ്‍സ്‌മെന്റുകളും കാണികള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നവ ആയിരുന്നു . ചില ഉദാ‍ഹരണങ്ങള്‍ നോക്കാം.

“മതിലില്‍ ഇരിക്കുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് കാണാന്‍ പാകത്തിന്‍ കാല്‍ പൊക്കി വക്കേണ്ടതാണ്!”
(താഴെ ഗ്രില്ലിലൂടെ ആണ് സ്ത്രീകള്‍ നോക്കുന്നത്)

“ആനപ്പുറത്തിരിക്കുന്നവര്‍ വയറിളകാതെ നോക്കേണ്ടതാണ്..!”
(ട്യൂബ് ലൈറ്റിന്റേയും മൈക്കിന്റേയും വയര്‍)

“ഓപ്പറേറ്ററുടെ ശ്രദ്ധയ്ക്ക്…സ്ത്രീകള്‍ മൂത്രം ഒഴിക്കുന്ന സ്ഥലത്ത് ഒരു ലൈറ്റ് ഇട്ടു കൊടുക്കേണ്ടതാണ്!”
( മൂത്രപ്പുര ഇരുട്ടത്താണ്)

ഇങ്ങനെ പലതും സഭ്യേതരമായി തോന്നിയപ്പോള്‍ ‍നാട്ടുകാര്‍ കൂവാന്‍ തുടങ്ങി. ഗതികെട്ട ഉത്സവക്കമ്മിറ്റി പ്രസിഡണ്ട് (ഇദ്ദേഹം ഒരു റിട്ടയര്‍ ചെയ്ത സ്കൂള്‍ മാഷ് ആണ്.) സ്‌റ്റേജില്‍ കയറിവന്ന് അനൌണ്‍സറോട് കയര്‍ത്തു പറഞ്ഞു. “ഇനി ഞാന്‍ പറയാതെ ഒറ്റ അക്ഷരം നീ വിളിച്ച് പറഞ്ഞു പോകരുത്.”

ഉടന്‍ വന്നു മൈക്കിലൂടെ അടുത്ത അറിയിപ്പ്-

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്.. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അറിയിപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല.!!”

2. ആശംസാപ്രസംഗകന്റെ കത്തി!

തിരൂരിലെ ഒരുചെറിയ സാംസ്കാരിക സമിതി ആയ ബാനര്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ ചടങ്ങ് ആണ് വേദി.

അമ്പതോളം സഹ്രദയര്‍ ഒരു ചെറിയ ഹാളില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു. 7 മണിക്ക് സമ്മേളനം ആരംഭിച്ചു. പതിവിനു വിപരീതമായി സ്വാഗതപ്രസംഗകന്‍ ചുരുങ്ങിയ വാക്കുകളില്‍ ഉദ്ഘാടകനേയും, ആശംസാപ്രസംഗകരേയും സദസ്യരേയും സ്വാഗതം ചെയ്തു.

ഉദ്ഘാട്നം ചെയ്ത പ്രശസ്ത നിരൂപകനും തുഞ്ചന്‍ കോളേജിലെ പ്രൊഫസറുമായ മാന്യദേഹം പത്തിരുപത് മിനിറ്റ് കൊണ്ട് സരളവും സരസവും ആയ വാക്കുകളില്‍ വയലാറിന്റെ കാവ്യധാരയെപ്പറ്റി കാച്ചിക്കുറുക്കിയ പാല്‍പ്പായസം പോലൊരു ലഘുപ്രസംഗം നടത്തി.

അടുത്തതായി പ്രദേശത്തെ ഒരു സ്ഥിരം ആശംസാപ്രസംഗകന്റെ പേര്‍ വിളിച്ചു. ”ഉദ്ഘാടകന്‍ പറഞ്ഞതു പോലെ...” എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. തുടര്‍ന്ന് ഉദ്ഘാടകന്‍ പറഞ്ഞകാര്യങ്ങള്‍ ഒക്കെ ഒരിക്കല്‍ കൂടി അദ്ദേഹം ഊന്നിപ്പറഞ്ഞ് തുടങ്ങി. പത്ത്, പതിനഞ്ച്,ഇരുപത്,മുപ്പത്…. മിനിറ്റുകള്‍ അങ്ങനെ കടന്നുപോയി.

സമ്മേളനത്തിനു ശേഷമുള്ള സിനിമാഗാനങ്ങളുടെ ആലാപനം കേള്‍ക്കാനായി മാത്രം വന്നവര്‍ സഹികെട്ട് പതുക്കെ എഴുന്നേറ്റ് തുടങ്ങി. ഇത് കേട്ടിട്ടെങ്കിലും നിര്‍ത്തട്ടെ എന്നു കരുതി തബലക്കാ‍രനും ഹാര്‍മോണിസ്റ്റും പതുക്കെ മുട്ടിയും വായിച്ചും തുടങ്ങി. പാട്ടുകാര്‍ സ്റ്റാന്റും ഡയറിയും ഒക്കെ റെഡി ആക്കിത്തുടങ്ങി. ഒരു രക്ഷയുമില്ല. അവസാനം ഞങ്ങള്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്രകാരം അദ്ധ്യക്ഷന്‍ ഒരു കുറിപ്പു കൊടുത്തു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

എത്രയും പെട്ടെന്നു താങ്കള്‍ പ്രസംഗം നിര്‍ത്തുക! കാണികള്‍ പോകുന്നു. ഇനി ഈ വേദിയില്‍ വയലാറിന്റെ ചില കവിതകളും സിനിമാ ഗാനങ്ങളും കൂടി ആലപിക്കാനുണ്ട്.

അദ്ദേഹം പ്രസംഗം തുടര്‍ന്നു

പ്രിയമുള്ളവരെ... ഇപ്പൊള്‍ അദ്ധ്യക്ഷന്‍ ഒരു കുറിപ്പു നല്‍കി.
അതില്‍ ചില വയലാര്‍ കവിതകളും സിനിമാഗാനങ്ങളും കൂടി ആലപിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ആദ്യമായി വയലാറിന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിതയിലെ ഏതാനും ചില വരികള്‍…”

No comments:

Post a Comment